top of page

ചുഴിഞ്ഞുനോട്ടങ്ങളും ചൂളിക്കുനിയുന്ന പെൺകുട്ടികളും!

  • Jan 12
  • 1 min read

ബി ഹരികുമാർ. 

.

.

പി.ജിക്കു പഠിക്കുന്ന മകൾക്ക് 

കോളേജിലെ ക്രിസ്‌മസ് ആഘോഷത്തോടനുബന്ധിച്ച് 

അമ്മ ഒരു വസ്‌ത്രം തുന്നിക്കൊടുത്തു. 


വീട്ടിൽ ധൈര്യത്തോടെ 

അതണിഞ്ഞ് ആഹ്ളാദിച്ചെങ്കിലും 

കോളേജിലെ ആഘോഷത്തിന് 

വസ്‌ത്രം ധരിച്ചപ്പോഴുണ്ടായ 

അവസ്ഥ മകൾ വിവരിച്ചു. 


പുതുവസ്‌ത്രമണിഞ്ഞ്

ഹോസ്റ്റൽ മുറിയിലെ

കണ്ണാടിയിൽ നോക്കിയപ്പോൾ മുതൽ

എന്തോ ഒരു ചമ്മൽ! 


മറ്റു കുട്ടികൾ കണ്ടാലെന്തു

വിചാരിക്കുമെന്ന തോന്നലിൽ ചങ്കിടിപ്പു കൂടി. 

നില്ക്കുമ്പോഴും നടക്കുമ്പോഴും 

എന്തോ ഒരു പന്തികേടുപോലെ! 

കോളേജല്ലേ, ആരും വല്ലാണ്ട് ശ്രദ്ധിക്കുന്നില്ല,

ചുഴിഞ്ഞു നോക്കാനുമില്ല.

പക്ഷെ എന്തോ ഒരു സംഭ്രമം!


പലവട്ടം പ്രോഗ്രാമിന് സ്റ്റേജിൽ കയറിയിട്ടുണ്ടെങ്കിലും

ഈ വസ്‌ത്രമണിഞ്ഞ് കയറിയപ്പോൾ

സ്വയം ഇല്ലാതാവുന്നപോലെ

വല്ലാത്ത വീർപ്പുമുട്ടൽ, ഭയം, മൂത്രശങ്ക!


വിയർത്തൊലിച്ച് പരിപാടിയവസാനിപ്പിച്ച്

ഓടിയത് മൂത്രപ്പുരയിലേക്ക്!


'ആത്‌മവിശ്വാസമില്ലാഞ്ഞിട്ടല്ലേ

ഇങ്ങനെയൊക്കെ പേടിക്കുന്നത്?'

എന്നൊക്കെ ചോദിച്ച് ലളിതവല്ക്കരിക്കാൻ 

ശ്രമിച്ചിരുന്നെങ്കിലും

ഇന്നലെ മകളുമായി യാത്ര

പോകുമ്പോൾ മനസ്സിലായി

എന്തുകൊണ്ടാണ് പെൺകുട്ടികൾ

ഇങ്ങനെ പറയുന്നത് എന്ന്.

അത്രയ്ക്കുണ്ട് കാകനോട്ടങ്ങൾ!


മുറ്റമടിയ്ക്കാൻ,

അടുപ്പൂതിയൂതി

കഞ്ഞി കാച്ചിയൊപ്പിക്കാൻ,

തുണിയലക്കാൻ,

നിലം മെഴുകി വൃത്തിയാക്കാൻ,

പെണ്ണുകാണൽ നേരത്ത്

കാൽവിരലെഴുതാൻ,

താലികെട്ടാൻ,

നിലത്തു കുമ്പിട്ടിരുന്നു 'ഉറ്റവർ' ബാക്കിവച്ച

കഞ്ഞി മൊത്തിക്കുടിക്കാൻ,

മറുവാക്കുപറയാൻ നിവൃത്തിയില്ലാതെ

നിലത്തുനോക്കാൻ

തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ

ആത്മവിശ്വാസമില്ലായ്മയുടെ

കൂന് ഇന്നും തുടരുന്നുണ്ടോ?


ഉണ്ടെന്നുവേണം കരുതാൻ!

Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page